കണ്ണൂർ : സപ്ലൈകോയില്‍ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഉയർത്തിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി, സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായാണ് ഉയര്‍ത്തിയത്. നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു വാങ്ങാൻ കഴിഞ്ഞിരുന്നത്. വെളിച്ചെണ്ണയുടെ ആവശ്യകത വർദ്ധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. പരമാവധി വില്‍പ്പന വില 529 രൂപയുള്ള ഒരു ലിറ്റര്‍ “കേര വെളിച്ചെണ്ണ” 457 രൂപയ്ക്കാണ് സപ്ലൈകോ വില്‍ക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാർഡൊന്നിന് സബ്സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില. വെളിച്ചെണ്ണയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായപ്പോള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും സപ്ലൈകോ മാനേജ്മെന്‍റും വെളിച്ചെണ്ണ വിതരണക്കാരുമായി ചര്‍ച്ച നടത്തുകയും വില കുറയ്ക്കുന്നതിനുള്ള വിപണി ഇടപെടല്‍ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.