കണ്ണൂർ : നിജാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കുറുവ സ്വദേശിയും നിജാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ നിഷാമുദ്ദീൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷിപ്ത താൽപര്യക്കാരായ ചില ഓഹരി ഉടമകൾ വ്യാജ പ്രചരണം നടത്തിവരികയാണ്. തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ താൻ നിയമനടപടി സ്വീകരിക്കും. 2017 ൽ കണ്ണൂർ പള്ളിക്കുന്ന് കേന്ദ്രമാക്കി പ്രവർത്തിച്ച നിജാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് വസ്ത്ര വ്യാപാര രംഗത്ത് തുടങ്ങിയതെങ്കിലും കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കമ്പിനിയുടെ ഗാർമെന്റ് യൂനിറ്റിന്റെയും ഭക്ഷ്യ സംസ്കരണ യൂനിറ്റിന്റെയും പ്രവർത്തനം നിശ്ചലമാവുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓഹരി ഉടമകളായ ചില വ്യക്തികൾ കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുമായി തെറ്റായ നിലയിലുള്ള ബന്ധം സ്ഥാപിച്ചു കമ്പിനിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയാണ് ചെയ്തത്.
ഇതിനെയൊക്കെ മറികടന്നുകൊണ്ടു തളിപ്പറമ്പ് നാടുകാണിയിലുള്ള കിൻഫ്രയുടെ കെട്ടിടത്തിൽ ഭക്ഷ്യ സംസ്കരണ യൂനിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. കമ്പിനി നിയമാനുസൃതമായി വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഓഹരി ഉടമകൾക്ക് യഥാവിധി അയച്ചു കൊടുക്കാറുണ്ടെന്നും നിഷാമുദ്ദീൻ പറഞ്ഞു. കായിക മേഖലയിൽ അറിയപ്പെടുന്ന തനിക്കും തന്റെ ഭാര്യയ്ക്കും കമ്പിനിക്കു മെതിരെയുള്ള വ്യാജ പ്രചരണം നടത്തുന്നവർക്ക് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നു സംശയിക്കുന്നുണ്ട്. താൻ കമ്പിനി എം.ഡി സ്ഥാനമോ റസ്ലിങ് അസോ. സംസ്ഥാന പ്രസിഡന്റ് സ്ഥാനമോ രാജിവയ്ക്കില്ല. നിക്ഷേപം നടത്തിയവർക്ക് പണം തിരിച്ചു നൽകുന്നതിനെ കുറിച്ചു ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.