ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാർഡിയോളജി ആൻഡ് കാര്‍ഡിയോതൊറാസിക് സർജറി വിഭാഗത്തില്‍ ഉത്തര മലബാറിലെ ആദ്യ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി യൂണിറ്റിന് തുടക്കം കുറിച്ചു . പ്രശസ്ത സിനിമ താരം മീനാക്ഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊറോണറി ധമനികളില്‍ കാത്സ്യം അടിഞ്ഞ് കൂടുകയും അത് മൂലം രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃത്യതയാര്‍ന്ന ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് അടിഞ്ഞ്കൂടിയ കാത്സ്യത്തെ നീക്കം ചെയ്യുന്ന രീതിയാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ അവലംബിക്കുന്നത്. നിലവിലുള്ള പ്രൊസീജ്യറുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും ആന്‍ജിയോപ്ലാസ്റ്റി നിര്‍വ്വഹിക്കുവാന്‍ ഈ രീതിയില്‍ സാധിക്കും. മറ്റ് അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ നിലവില്‍ അനുവര്‍ത്തിക്കുന്ന ആന്‍ജിയോപ്ലാസ്റ്റി നിര്‍വ്വഹിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഗുണകരമാകും.

ഗുരുതരമായതോ, അമിതമായ അളവില്‍ കാത്സ്യം അടിഞ്ഞ് കൂടിയത് മൂലമുള്ളതോ ആയ ബ്ലോക്കുകള്‍, സ്‌റ്റെന്റ് സംബന്ധമായ ബ്ലോക്കുകള്‍, ദീര്‍ഘകാല പ്രമേഹവുമായി ബന്ധപ്പെട്ട് ധമനികളില്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ തുടങ്ങിയവയ്ക്ക് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി മികച്ച ചികിത്സാരീതിയാണ് എന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഹൃദയാഘാതം സംഭവിച്ച രോഗികളിലെ ഹൃദയ ധമനിയിലെ തടസ്സം നീക്കാൻ ഫലപ്രദമായ ചികിത്സാ രീതിയാണ് ലേസർ ആന്‍ജിയോപ്ലാസ്റ്റി എന്ന് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ അനിൽകുമാർ പറഞ്ഞു.
ഡോ. ഉമേശൻ, ഡോ വിനു തുടങ്ങിയവർ ലേസർ ആന്‍ജിയോപ്ലാസ്റ്റിയുടെ ഗുണങ്ങൾ വിശകലനം ചെയ്തു

ആസ്റ്റർ മിംസ് കണ്ണൂർ സി ഒ ഒ ഡോ അനൂപ് നമ്പ്യാർ, സി എം എസ് ഡോ സുപ്രിയ രഞ്ജിത്ത്, കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, ഡോ. ഉമേശൻ, ഡോ വിനു, ഡോ ശ്രീധരൻ, ഡോ. ഗണേഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.