ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ മുഖ്യപ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി ഷാ മൻസിലിൽ അഹമ്മദ് കൈഫിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കീർത്തി ബാബുവിൻ്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. മനോജ് കാനായി , എഎസ്.ഐ.എസ്.ജി.സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ്, ഡ്രൈവർ രതീഷ് എന്നിവരടങ്ങിയ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റു ചെയ്തത്.

2024-ൽ ആണ് ഏഴിലോട് സ്വദേശിയായ ഇൻകം ടാക്സ് ഓഫീസറെ ഓൺലൈൻ വ്യാപാരം വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പു സംഘം പണം തട്ടിയെടുത്തത്. സൈബർ തട്ടിപ്പിലെസൂത്രധാരനായ പ്രതി കുവൈത്തിലേക്ക് കടന്നതോടെ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.