പിണറായി ഭരണത്തില്‍ ശബരിമലയില്‍ നടക്കുന്ന സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി.എം. വാസവൻ്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാല്‍ടെക്സില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബിജെപി കണ്ണുര്‍ നോര്‍ത്ത് ജില്ലാപ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ സംസാരിച്ചു. പിണറായി സര്‍ക്കാര്‍ പോലീസിന് ഉപയോഗിച്ച് ആചാരലംഘനത്തിന് കൂട്ടുനിന്നും ഇപ്പോള്‍ ഒരു ഭാഗത്തുനിന്ന് അയ്യപ്പന്റെ സമ്പത്ത് കട്ടുമുടിക്കുകയാണ്. അയ്യപ്പനെ തന്നെ മോഷ്ടിച്ചു കൊണ്ടുപോകുമോയെന്ന് മാത്രമേ അറിയേണ്ടതുള്ളൂവെന്ന് കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു. ഭക്തന്മാര് അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചു കൊണ്ടു പോകുന്നത്. ഇത് കേവലം ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം ചെയ്യുന്നതെല്ലാം മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും അറിയാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയെ വെച്ച് പലരെയും പിണറായി പോറ്റി വളര്‍ത്തിയെന്നും സ്വര്‍ണ്ണകൊളള വിഷയത്തില്‍ സിബിഐ അന്വേഷണം അത്യാവശ്യമാണെന്നും വിനോദ്കുമാര്‍ പറഞ്ഞു.

മോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ഹേമന്ത് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി ട്രഷറര്‍ പി. ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ്, ജിജു വിജയന്, ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എസ്. അര്‍ജു സ്വാഗതം പറഞ്ഞു.