കണ്ണൂർ
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപന കാര്യത്തിൽ, കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല; ഓരോ മലയാളിക്കും താൽപര്യമുള്ളതാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. ‘സിപിഐ എം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം’ എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചതായി കണ്ടു. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യം ജില്ലാ സെക്രട്ടറിക്കുണ്ട്. ജനാധിപത്യബോധത്തിന്റെ താൽപര്യമാണത്. അക്കാര്യം ചോദിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട്, തിരിച്ചും ചോദ്യങ്ങളുണ്ടാകും; അതിതാണ്: എന്താണ് വിഴിഞ്ഞത്തോടുള്ള താങ്കളുടെ ‘അമിത താൽപര്യം’?
വാർത്താസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയാണ്. പൊതു പ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതരുത്. ഓഹരി വിൽപന സംബന്ധിച്ച ചോദ്യമുയരുന്പോൾ, കാണിക്കുന്ന അസ്വസ്ഥത കണ്ടാൽ, താങ്കൾ പ്രതിരോധത്തിലാണെന്നാണ് വിചാരിക്കേണ്ടത്. വാക്കുകൾ, ശരീര ഭാഷ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലല്ല.

ധനം, നിയംമം, തുറമുഖം വകുപ്പുകൾ ബോധപൂർവം ഏറ്റെടുത്തത്? ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത്, സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കന്പനി തീരുമാനിച്ചത്, വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് തുടങ്ങിയ കാര്യങ്ങളിൽ മലയാളികൾക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. അക്കാര്യത്തിൽ ഇനിയും ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യുമെന്ന് കെ കെ രാഗേഷ് പറഞ്ഞു.