കണ്ണൂർ: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്, കോസ്മെറ്റിക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ സംശയനിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 മുതൽ 20 വരെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖത്തെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, അപകടങ്ങൾ മൂലമുണ്ടാകുന്ന പാടുകൾ മാറ്റൽ തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകും.

പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് നിലനിൽക്കുന്ന തെറ്റായ ധാരണകളും അശാസ്ത്രീയമായ അറിവുകളും മാറ്റുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. മുഖത്തെ പാടുകൾ എങ്ങനെ അകറ്റും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണങ്ങൾ എന്തൊക്കെയാണ് തുടങ്ങി സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണം വിദഗ്ധ ഡോക്ടർമാരിൽ നിന്ന് ലഭിക്കും. പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്രൻ നേതൃത്വം നൽകുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഫേഷ്യൽ ഇംപ്ലാന്റേഷൻ, ലൈപ്പോസക്‌ഷൻ, റൈനോപ്ലാസ്റ്റി (മൂക്കിന്റെ രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയ), സ്കാർ റിവിഷൻ (പാടുകൾ മായ്ക്കുന്നതിനുള്ള ചികിത്സ) തുടങ്ങിയ ചികിത്സാരീതികളെക്കുറിച്ചുള്ള വിവരങ്ങളും വിദഗ്ധോപദേശവും പങ്കെടുക്കുന്നവർക്ക് ലഭിക്കും. പ്ലാസ്റ്റിക് സർജറി കേവലം സൗന്ദര്യവർധനവിന് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ തിരുത്തുകയും ഇതിന്റെ ആരോഗ്യപരവും മാനസികവുമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയുമാണ് ആശുപത്രി ഈ പ്രത്യേക ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള റജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാം: 7594045518