കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നതെന്നാണ് വിവരം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്ത വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കീഴറയിലെ റിട്ട. അധ്യാപകന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. എന്നാല്‍ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.
സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.