കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തല വേർപ്പെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് തീരത്തടിഞ്ഞത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ കാലിലെ മാംസഭാഗങ്ങളും വേർപെട്ട നിലയിലാണ്. അസ്ഥികൾ പൂർണ്ണമായും പുറത്തേക്ക് തള്ളിയ അവസ്ഥയിലാണ് മൃതദേഹമുള്ളത്.
തലയില്ലാത്ത നിലയിലായതിനാൽ ഇത് സാധാരണ രീതിയിലുള്ള മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം ശക്തമായ തിരമാലകളിൽപ്പെട്ട് കടലിലേക്ക് ഒലിച്ചുപോയി തീരത്തടിഞ്ഞതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.