കണ്ണൂർ : ആരെയും നടക്കുന്ന കാഴ്ച്ചയാണ് കണ്ണൂർ നഗരത്തിനടുത്ത് കിടക്കുന്ന പ്രദേശമായ കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. ശനിയാഴ്ച്ചപുലർച്ചെ ഉഗ്ര ബോംബ് സ്ഫോടനം കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ് ‘ ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് ആദ്യം കണ്ണപുരം പൊലിസും ഫയർ ഫോഴ്സും സ്ഥലത്ത് കുതിച്ചെത്തുന്നത്. ഇപ്പോൾ പ്രദേശം മുഴുവൻ പൊലിസ് വലയത്തിലാണ്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗത്തിൻ്റെപരിശോധനയും പുലർച്ചെ മുതൽ തുടങ്ങിയിട്ടുണ്ട്. കണ്ണപുരം, തളിപറമ്പ് പൊലിസ് സ്റ്റേഷനുകളിലെ പൊലിസുകാരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ആംബുലൻസിൽ പൊള്ളലേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. കണ്ണപുരം കീഴറ യിലെ വാടക വീട്ടിലാണ് നാടിനെ നടുക്കുന്ന ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നിട്ടുണ്ട്.

വീട്ടിൽ താമസിച്ചിരുന്ന ഒരാൾ മരിച്ചതായും താമസക്കാരായ മറ്റുള്ളവർക്ക് പരിക്കേറ്റതായുമാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം. സ്ഫോടനത്തിൽ ശരീരാവശിഷ്ടങ്ങൾ ചിന്നിചിതറി കിടക്കുകയാണ്. ഇതാരുടെതാണെന്ന് വ്യക്തമല്ല. കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത് സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലിസ് നടത്തിവരികയാണ്.
കീഴറ ഗ്രാമത്തെ ഞെട്ടിക്കുന്ന ബോംബ് സ്ഫോടന ശബ്ദം കേട്ടു നൂറു കണക്കിന് നാട്ടുകാരും സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്