മാനന്തവാടി: താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനമേർപ്പെടുത്തി. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. ഇവ നീക്കം ചെയ്യാൻ ഫയർഫോഴ്സും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക സേനയും തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.45 ഓടെ ആയിരുന്നു സംഭവം.

കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തി കല്ലും മരവും നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വയനാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടിയാണ് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന തരത്തിൽ മണ്ണുമാറ്റുന്നതിനുള്ള നീക്കം നടക്കുകയാണ്. മണ്ണ് മാറ്റുന്നതിന് സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. മണ്ണും പാറയും മരങ്ങളുമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കല്ലും മണ്ണും നീക്കുന്നത്. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി വഴി തിരിച്ചുവിടുന്നുണ്ട്.