കണ്ണാടിപറമ്പ് മേഖലയിൽ കുറുനരി- തെരുവ് നായശല്യം അതിരൂക്ഷമായി തുടരുന്നു. ചാലോട് കുറുനരിയുടെ കടിയേറ്റു മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ചാലോട് – കാനാട് പ്രദേശങ്ങളിലായി കുറുനരി മൂന്നുപേരെ കടിച്ചത്. ചെറു കുഞ്ഞിക്കരയിലെ വിമല , കാനാടിലെ ഹരിദാസൻ മാമ്പയിലെ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്. ഇവരിൽ രണ്ടു പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒരാൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. കുറുനരിയെ പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി.

അതേസമയം തൊട്ടടുത്ത പ്രദേശമായ കണ്ണാടിപറമ്പ് തെരുവുനായയുടെ കടിയേറ്റു രണ്ടു പേർക്കും പരുക്കേറ്റിട്ടുണ്ട്. മയ്യിൽ, കൊളച്ചേരി കണ്ണാടിപറമ്പ് മേഖലകളിൽ തെരുവുനായ്ക്കളുടെയും കുറുനരിയുടെയും ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനകം നിരവധി പേർക്കാണ് കടിയേറ്റത്. സ്ത്രീകളും കുട്ടികളും കടിയേറ്റവരിൽ ഉൾപ്പെടും.