ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷിക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. മുംബെ വരെ റോഡു മാർഗവും തുടർന്ന് കപ്പലിലും, ജിസിസി രാജ്യങ്ങളിലൂടെ റോഡുമാർഗവും ഒറ്റക്ക് യാത്ര ചെയ്ത് ഡിസംബര്‍ 10ന് ഖത്തറില്‍ എത്തുമെന്ന പ്രതിക്ഷയിലാണ് ഈ മാഹിക്കാരി.
ജൂലൈ മുതല്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു നാജി. ഖത്തറില്‍ ലോക കാല്പന്തുകളിയുടെ ആരവം ഉയര്‍ന്നതോടെയാണ് ഇത്തരമൊരു ആഗ്രഹം മാഹിക്കാരി നാജിയുടെ ഉള്ളില്‍ ഉടലെടുത്തത്. അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇന്ത്യൻ നിർമ്മിത ഥാര്‍ ജീപ്പ്.
കടുത്ത അര്‍ജന്റീന ഫാനായ നാജിക്ക് യാത്രകള്‍ പോലെ കാല്പന്തും പ്രിയമാണ്. വണ്ടിയോടിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്ന വനിതയെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും നാജിയെ അടുത്തറിയുന്നവര്‍ക്ക് അത്ഭുതം തോന്നിയിട്ടില്ല. ലോറിയില്‍ ലിഫ്റ്റ് തേടി നേപ്പാളിലേക്കും, എവറസ്റ്റ് ബേസ് ക്യാംപിന്റെ നെറുകയിലേക്കും, ലക്ഷദ്വീപിലേക്കും ഒറ്റക്ക് മൂന്നു യാത്രകൾ നടത്തി.
കണ്ണൂരിൽ നിന്നാരംഭിച്ച യാത്രക്ക് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും സ്വീകരണം നൽകി. ഖത്തറിലടക്കം ബ്രാഞ്ചുകളുള്ള ടീ ടൈം ഒരുക്കിയ സ്വീകരണത്തിലും – രണ്ടാം ഘട്ട ഫ്ലാഗ് ഓഫിലും ചലിച്ചിത്രതാരം സൃന്ദ മുഖ്യ അതിഥിയായിരുന്നു.
ടീടൈം മനേജ്മെൻ്റ് പ്രതിനിധികളായ ഹീനഫ താമരശ്ശേരി, മജിദ് കണ്ടപ്പത്ത്, അഷറഫ് സി പി, അമീർ കാളികാവ് എന്നിവർ പങ്കെടുത്തു. മാഹി സ്വദേശിയായ നാജി, ഏഴു വര്‍ഷമായി ഒമാനിലാണ് താമസം. അഞ്ചു മക്കളുടെ മാതാവ് കൂടിയായ നാജി മക്കളെ സ്വന്തം മാതാവിനെ ഏല്‍പ്പിച്ചാണ് തന്റെ സ്വപ്നങ്ങളിലേക്ക് വണ്ടി എടുത്ത് ഇറങ്ങിയത്.
യാത്രയ്ക്കിടെ ഭക്ഷണവും വിശ്രമവുമെല്ലാം വാഹനത്തില്‍ തന്നെയാണ്. ടെന്റടിച്ച് കിടക്കാനും, ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള അടുക്കളയും ഥാറില്‍ സജ്ജമാണ്. ഡിസംബര്‍ 10ഓടെ ഖത്തറിലെ കളിക്കളത്തിനരികിലേക്ക് വണ്ടിയോടിച്ച് എത്താനാണ് നാജി നൗഷി ലക്ഷ്യമിടുന്നത്.
