കണ്ണൂർ : സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്. നവരാത്രി കാലത്ത് കണ്ണൂരിന് സംഗീതവും വെളിച്ചവുമേകുകയാണ് തെക്കി ബസാറിലെ ശ്രീകാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രം. സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ഇക്കുറി പതിനൊന്നു ദിവസമാണ് ഇവിടെ നവരാത്രിയാഘോഷം നടന്നുവരുന്നത്. ദീപാലങ്കാരങ്ങള്‍ കൊണ്ടു അലങ്കരിച്ചും സംഗീത സാന്ദ്രമാക്കിക്കൊണ്ടും കണ്ണൂരിന് ഉത്‌സവച്ഛായ പകര്‍ന്നിരിക്കുകയാണ് കോവിലും പരിസരങ്ങളും. നവരാത്രി ദിനങ്ങളിൽ രാത്രി ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആർക്കും വിശപ്പുമായി മടങ്ങേണ്ടി വരില്ല. നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസവും രാത്രി രണ്ടായിരിത്തിലേറെ പേർക്ക് അരിപ്പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ പ്രസാദസദ്യയും നടത്തിവരുന്നു.

ആരെയും സ്വാഗതം ചെയ്യുന്ന അന്നദാന മണ്ഡപത്തില്‍ കൈമെയ് മറന്ന് അധ്വാനിക്കുകയാണ് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന ആബാലവൃദ്ധം യാദവ സമുദായ അംഗങ്ങള്‍. അച്ചടക്കത്തോടെ സേവനനിരതമായി ക്ഷേത്രഉത്‌സവകമ്മിറ്റിയും, വളന്‍ഡിയര്‍മാരും അന്നദാനം നടത്തുന്നതിനാല്‍ പരാതികളില്ലാതെ സ്‌നേഹപൂര്‍വ്വമുളള സ്വീകരണമാണ് ഏതൊരാള്‍ക്കും ഇവിടെ ലഭിക്കുന്നത്. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും നവരാത്രികാലത്ത് കുടുംബസമേതം ശ്രീ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.നിരവധി വിശേഷാല്‍ പൂജകളും ക്ഷേത്രത്തില്‍ നടത്തിവരുന്നുണ്ട് . വിജയദശമി ദിനത്തില്‍ രാവിലെ എട്ടിന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് വിദ്യാരംഭം കുറിക്കും. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുപ്പതിലേറെ വിഭവങ്ങളുമായി മഹാദസറ സദ്യ ഉണ്ടായിരിക്കും.
വൈകിട്ട് 6.30ന് നാദസ്വര വിദ്വാന്‍മാരുടെയും പക്കമേളക്കാരുടെയും ഈറ്റില്ലമായ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധയിടങ്ങളില്‍ നിന്നുളള മികച്ച കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കരകാട്ടം, കാവടിയാട്ടം, മയിലാട്ടം, ശിങ്കാരി മേളം, പൂക്കാവടി തുടങ്ങിയ വിവിധ കലാപരിപാടികളും അതിന്റെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്നുള്ള രഥഘോഷയാത്ര നഗരപ്രദിക്ഷണം ചെയ്യുന്നതായിരിക്കും . നവരാത്രി ദിനങ്ങളില്‍ അലങ്കാര പൂജ, നിറമാല, കുങ്കുമാര്‍ച്ചന, നെയ്‌വിളക്ക്, തട്ട് പൂജ, ശനീശ്വര പൂജ, സങ്കട ഹര ചതുര്‍ത്ഥി പൂജ, മാവിളക്ക് പൂജ, സുമംഗലി പൂജ എന്നിവയുണ്ടാകും.