കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുമെന്ന് ബസ്സുടമകൾ. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പണിമുടക്ക് തുടരാൻ ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനിച്ചത്.
നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് പറഞ്ഞു. പുതിയ ദേശീയപാതയുടെ ഭാഗമായി ഒകെയുപി സ്കൂൾ പരിസരത്ത് സർവീസ് റോഡും ഡ്രൈനേജും നിർമ്മിക്കുന്നതിനായി നിലവിൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള പുതിയ ദേശീയ പാതയിലേക്കുളെ പ്രവേശനമാണ് ബുധനാഴ്ച്ച അടച്ചത്.
സർവീസ് റോഡും ഡ്രൈനേജും പൂർത്തിയാവുന്നതോടെ ഈ വഴിയുള്ള പ്രവേശനം സ്ഥിരമായി നിലക്കും.
നിലവിൽ നടാൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്തായി നിർമ്മിച്ച അടിപ്പാതയുടെ ഉരയക്കുറവാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയത്.
ഈ അടിപ്പാതയിൽ ചെറുവാഹനങ്ങൾക്ക് മാത്രമേ സഞ്ചരിക്കാനാവൂ. കണ്ണൂരിൽ നിന്നുള്ള ബസ്സുകളടക്കമുള്ള വലിയ വാഹനം നടാൽ റെയിൽവേ ഗേറ്റ് കടന്ന് വീണ്ടും ചാലയിൽ എത്തി വേണം തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് കടക്കാൻ. ഇരു ദിശയിലേക്കുമായി ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുമെന്നതാണ് ബസ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധത്തിന്റെ കാരണം.
