സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്കരണം – ക്ഷേമനിധി- തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് പോകുന്നത്. കാലം കുറെയായി വാഗ്ദാനങ്ങൾ നൽകി റേഷൻ വ്യാപാരികളെ സർക്കാർ കബളിപ്പിക്കുന്നു എന്നാണ് ആരോപണം. ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ഇതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് പോകാനാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. 
ശമ്പളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടിൽ സർക്കാർ ഇതുവരെ തീരുമാനം എടുക്കാത്തത് അനീതിയാണെന്നും വ്യാപാരികൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഒക്ടോബര് ഏഴിന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിൽ ശീത സമരം ആണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. നേരത്തെ രണ്ടുദിവസം കടകളടച്ച് വ്യാപരികൾ സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളപരിഷ്കരണം വേഗത്തിൽ ആക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ മൗനം തുടരുന്നതോടെയാണ് സമരത്തിലേക്ക് പോകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയത്.