ശ്രീകണ്ഠപുരം നഗരസഭയിലെ പഴയങ്ങാടി, കൂട്ടുംമുഖം, എള്ളരിഞ്ഞി ഭാഗങ്ങളിൽ പതിനൊന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാത്രി ഏഴോടെ ശ്രീകണ്ഠപുരം ഭാഗത്ത് നിന്ന് വന്ന നായ കാണുന്നവരെ എല്ലാം കടിക്കുകയായിരുന്നു. പഴയങ്ങാടിയിൽ 10 വയസ്സുകാരനാണ് ആദ്യം കടിയേറ്റത്. ശേഷം കൂട്ടുംമുഖം, എള്ളരഞ്ഞി, നെടുങ്ങോം ഭാഗങ്ങളിൽ ഓടിയ നായ റോഡരികിൽ നിന്നിരുന്ന ആളുകളെ ഉൾപ്പെടെ കടിച്ചു.

നെടുങ്ങോത്ത് വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കടിയേറ്റവർ കൂട്ടുംമുഖം സി എച്ച് സിയിൽ ചികിത്സ തേടി. സാരമായി പരുക്കേറ്റവരെ പ്രഥമ ശ്രുശ്രൂഷ നൽകിയ ശേഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. നാട്ടുകാർ നായയെ പിന്തുടർന്നെങ്കിലും രാത്രിയോടെ അമ്പത്താറ് ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തി.

മറുനാടൻ തൊഴിലാളിയായ ഇജാദുൽ (31), അയാൻ (10), സമീന മടമ്പം (34), ഇബ്രാഹിം പഴയങ്ങാടി (69), ജോസ് കൂട്ടുംമുഖം (70), സോളി കൂട്ടുംമുഖം (59), സോണി ശ്രീകണ്ഠപുരം (39), ഗണേശൻ നിടിയേങ്ങ (57), വി ടി സണ്ണി പൂവത്തും മൂട്ടിൽ (55), ബിജോ (45), വിനോയ് മേലാടശ്ശേരിയിൽ (40) എന്നിവർക്കാണ് കടിയേറ്റത്.