കണ്ണൂർ: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂർ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ പിറന്നാളാഘോഷം. ആഘോഷം നടത്തിയ ശേഷം സാമൂഹ്യ മാധ്യമം വഴി റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു.
ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കൾ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾക്ക് മരണം സംഭവിച്ചെന്നും അത് സെറ്റിൽമെന്റ് ചെയ്യാനായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുമായിരുന്നു ഫോൺ വിളി.
സുഹൃത്തുക്കൾ ടൗൺ പോലീസ് സ്റ്റേഷൻ മുൻവശം വഴി വാഹനത്തിൽ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതുമായ കാര്യങ്ങൾ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പോലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്. പൊലീസ് കാന്റീന് മുൻ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. അവിടെ നിർത്തിയിട്ട പോലീസ് വാഹനത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോയെടുത്തും ആഘോഷം നടത്തി. തുടർന്ന് സംഘത്തിലെ രണ്ടു പേർ പോലീസ് വാഹനത്തിന്റെ മറവിൽ ഒളിച്ചിരുന്ന ശേഷം അ അതുവഴി മറ്റ് സുഹൃത്തു ക്കൾക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാൾദിന സർപ്രൈസ് നൽകിയത്. തുടർന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഇതിനിടയിൽ യുവതിയെ വിളിച്ചുവരുത്തിയ കാര്യം പരസ്പരം സംസാരിച്ച് ആഹ്ലാദം പങ്കിടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
10 മിനിറ്റ് വായിച്ചു