///
77 മിനിറ്റ് വായിച്ചു

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് -2025 ഘാനയില്‍ നിന്നുളള നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക്

250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് -2025 ജേതാവായ ഘാനയില്‍ നിന്നുളള നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക്, ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പുരസ്‌ക്കാരം സമ്മാനിച്ചു

199 രാജ്യങ്ങളില്‍ നിന്നുള്ള 100,000-ത്തിലധികം നഴ്സുമാരില്‍ നിന്നുള്ള അപേക്ഷകളില്‍ അന്തിമ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട, ഘാനയില്‍ നിന്നുള്ള നഴ്‌സായ നയോമി ഓയോ ഒഹിന്‍ ഓറ്റി, യുഎഇയിലെ ദുബായില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ 250,000 യു.എസ് ഡോളര്‍ സ്മ്മാനത്തുകയുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പുരസ്‌ക്കാര ജേതാവിന് ട്രോഫി സമ്മാനിച്ചു.

ദുബായ്, യുഎഇ, 26.05.2025: ഘാനയില്‍ നിന്നുള്ള നഴ്‌സായ നയോമി ഓയോ ഒഹിന്‍ ഓറ്റി, 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് -2025, യുഎഇയിലെ ദുബായില്‍ നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ ഏറ്റുവാങ്ങി. ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരികയാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി. യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പുരസ്‌ക്കാര ജേതാവിന് ട്രോഫി സമ്മാനിച്ചു. ചടങ്ങില്‍ അസ്റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. അസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫേയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍ എന്നിവരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. 2021ല്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തുടക്കമിട്ട ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്, ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നേതൃത്വം, ഗവേഷണം, നവീകരണം, സാമൂഹ്യ സേവനം പോലുള്ള വിവിധ മേഖലകളിലെ അസാധാരണ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഈ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്‌സുമാരുടെ അപേക്ഷകളോടെ മികച്ച പങ്കാളിത്തം നേടി. 2024ലെ അപേക്ഷകളില്‍ നിന്ന് ഇത്തവണ അവാര്‍ഡിന് ലഭിച്ച അപേക്ഷകളില്‍ 28% വര്‍ധനയുണ്ടായി.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനോം ഘെബ്രേയസസിന്റെ സന്ദേശം പുരസ്‌ക്കാര ദാന ചടങ്ങില്‍ വായിച്ചത് ശ്രദ്ധേയമായി. ഫൈനലിസ്റ്റുകളെ അഭിനന്ദിച്ച അദ്ദേഹം, ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അതുല്ല്യമായ സേവനങ്ങളെ അംഗീകരിക്കുന്നതിന് വേദിയൊരുക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഈ ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പവിത്രവും, സ്വാധീനം ചെലുത്തുന്നതുമായ നഴ്‌സിങ്ങ് തൊഴില്‍ രംഗത്തെ, മികച്ച സേവനങ്ങളെ ആദരിക്കുന്ന സമാനതകളില്ലാത്ത ഒരു വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡെന്ന്, യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. ഏത് ആരോഗ്യസംരക്ഷണ സംവിധാനത്തിലെയും പ്രതിരോധ നിരയില്‍ ആദ്യം സേവന സന്നദ്ധരാകുന്ന വിഭാഗമാണ് നഴ്‌സുമാര്‍. അവര്‍ രോഗികള്‍ക്ക് അവരുടെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ പരിചരണവും ആശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കുന്നു, അവര്‍ പ്രസരിപ്പിക്കുന്ന അനുകമ്പയും നിസ്വാര്‍ത്ഥ സേവനവും വഴി മനുഷ്യരാശിയുടെ ആരോഗ്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍, നഴ്‌സിങ്ങ് എന്ന തൊഴില്‍ മേഖലയെ നാം ആഴത്തിലുള്ള അഭിമാനത്തോടെയും, കൃതജ്ഞതയോടെയുമാണ് നോക്കി കാണുന്നത്. അനിവാര്യമായ ഈ രംഗത്തെ സേവനങ്ങളില്‍ ഓരോ നഴ്‌സുമാരും കാണിക്കുന്ന അതുല്ല്യമായ പരിശ്രമവും സമര്‍പ്പണവും അംഗീകരിച്ചുകൊണ്ടാണ് ഈ സമീപനം സ്വീകരിക്കുന്നത്. നമ്മുടെ രാഷ്ട്ര ശില്‍പിയായ, ഷൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ (അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു), വിഭാവനം ചെയ്ത മാനുഷിക മൂല്ല്യങ്ങളിലധിഷ്ഠിതമായ നമ്മുടെ ആരോഗ്യ പരിചരണ സംവിധാനത്തില്‍, ഓരോ ആരോഗ്യ പ്രവര്‍ത്തകനും അംഗീകരിക്കപ്പെടുകയും, ചേര്‍ത്തുപിടിക്കപ്പെടുകയും ചെയ്യുന്നു. യുഎഇ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണം നിറഞ്ഞതും, പ്രചോദനകരവുമായ നേതൃത്വത്തില്‍ ഈ ദര്‍ശനം ഇന്നും തുടരുന്നു. ആരോഗ്യപരിപാലന വിദഗ്ധരില്‍ നിക്ഷേപം നടത്തുന്നത് രാഷ്ട്രത്തിന്റെ മികച്ച ഭാവിക്കും, ജനങ്ങളുടെ ക്ഷേമത്തിനും ശ്ക്തമായ അടിത്തറ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വാസിക്കുന്നതായും ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025 ജേതാവിനും എല്ലാ ഫെനലിസ്റ്റുകള്‍ക്കും ഈ അവസരത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ഓരോരുത്തരും സ്‌നേഹസഹനശക്തിയുടെ, പ്രതിരോധശക്തിയുടെ, മനുഷ്യ സേവനത്തിന്റെ മാതൃകകളാണ് പകരുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക്, ഓരോ വ്യക്തികളിലും സമൂഹങ്ങളിലുമുള്ള ആഴത്തിലുള്ള സ്വാധീനത്തിന്റെ തെളിവാണ് ഈ അംഗീകാരം.

സമര്‍പ്പണത്തോടും മാന്യമായ സമീപനത്തോടും കൂടി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നഴ്‌സിങ്ങ് രംഗത്തെ ആദരിക്കുന്നതിനും, നഴ്‌സിംഗ് പ്രൊഫഷന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രഖ്യാപിതമായ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പുനല്‍കുന്നു. നമ്മുടെ ദേശീയ മൂല്യങ്ങളുടെ ഹൃദയസ്ഥാനത്ത് നില്‍ക്കുന്ന സഹിഷ്ണുതയുടെയും, ഐക്യത്തിന്റെയും, മനുഷ്യബന്ധത്തിന്റെയും ആത്മാവിനെ ഈ പുരസ്‌കാരം പ്രതിഫലിപ്പിക്കുന്നതായും ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് അത്യന്തം അഭിമാനത്തോടെ സ്വീകരിക്കുന്നതായി നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റി പറഞ്ഞു. ഈ അംഗീകാരം എനിക്കു മാത്രമുള്ളതല്ല, ഇത് അതിജീവനശക്തിയോടെയും, കരുണയോടെയും, ധൈര്യത്തോടെയും മുന്നേറുന്ന ഘാന, ആഫ്രിക്ക, എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സുമാരുടേതുമാണ്. ഇരുപത് വര്‍ഷത്തിലേറെക്കാലം, ഞാന്‍ ക്യാന്‍സര്‍ പരിചരണത്തിലെ അസമത്വങ്ങള്‍ നേരിട്ട് കണ്ടു, പരിശീലനം, പ്രചാരണം, സംവിധാനത്തിലെ മാറ്റം എന്നിവയിലൂടെ ഈ സാഹചര്യത്തെ അകറ്റാന്‍ പിന്നീട് ജീവിതം സമര്‍പ്പിക്കുകയായിരുന്നുവെന്നും നയോമി വ്യക്തമാക്കി. പരിശീലനം വ്യാപിപ്പിച്ച്, അധ്യാപകരെ സൃഷ്ടിച്ച്, ആഫ്രിക്കയിലെ അടുത്ത തലമുറ ഓങ്കോളജി നഴ്‌സുമാര്‍ക്ക് പ്രചോദനം പകരാന്‍ ഈ പുരസ്‌കാരം കരുത്തേകും. എന്റെ നഴ്‌സിങ്ങ് ജീവിത യാത്രയുടെ ഹൃദയത്തില്‍ എന്നിക്ക് ബോധ്യമായ ഒരു സത്യമുണ്ട്. നഴ്‌സിങ്ങ് ഒരു തൊഴില്‍ മാത്രമല്ല, അത് സാമൂഹ്യ നീതി, സമത്വം, പ്രത്യാശ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന്, ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, മറിച്ച് പ്രതിസന്ധികളെയെല്ലാം മറികടന്ന് പുതുമയോടെ സേവനം നടത്താന്‍ ധൈര്യമുള്ള ഓരോ ആഫ്രിക്കന്‍ നഴ്‌സിനും വേണ്ടിയാണെന്നും നയോമി ഓയോ ഒഹിന്‍ ഓറ്റി വ്യക്തമാക്കി.

ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരികയാണ് ഘാനയില്‍ നിന്നുള്ള നയോമി ഓയോ ഒഹിന്‍ ഓറ്റി. രോഗി പരിചരണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും, വിദഗ്ധ നഴ്സിങ്ങ് പരിശീലനത്തിന് നേതൃത്വം നല്‍കുകയും, കാന്‍സര്‍ ഫലങ്ങളില്‍ സമത്വം ഉറപ്പാക്കുന്നതിലും അവര്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കാനഡയിലെ ക്രോസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളുമായുള്ള പങ്കാളിത്തത്തില്‍ ഓങ്കോളജി നഴ്‌സിങ്ങ് പരിശീലന പരിപാടികള്‍ രൂപകല്‍പ്പന ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിച്ചു. ഘാനയിലെ പ്രാദേശിക നഴ്സുമാര്‍ക്ക് ലോകോത്തര കാന്‍സര്‍ വിദ്യാഭ്യാസം എത്തിക്കുകയും, രോഗി ഫലങ്ങള്‍ മെച്ചപ്പെടുത്താനും ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. 2015-ല്‍, രാജ്യത്തിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഓങ്കോളജി നേഴ്‌സിങ് പാഠ്യപദ്ധതി വികസിപ്പിക്കുന്ന ഒരു വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു നയോമി. അവരുടെ ഈ നേതൃത്വം കൊണ്ട്, 60-ലധികം ഓങ്കോളജി നഴ്സ് സ്‌പെഷലിസ്റ്റുകളും 10 ബ്രസ്റ്റ് കെയര്‍ നഴ്സുമാരും പരിശീലനം പൂര്‍ത്തിയാക്കി. പ്രത്യേക പരിചരണ സേവനങ്ങള്‍ രാജ്യവ്യാപകമായി വലിയ തോതില്‍ വ്യാപിപ്പിക്കാനും ഇത് സഹായിച്ചു. നയോമിയുടെ സ്വാധീനം ഭൂഖണ്ഡമാകെ വ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍ ക്യാന്‍സര്‍ (AORTIC)യുടെ വിദ്യാഭ്യാസ, പരിശീലന സമിതിയിലെ അംഗവും, ആഗോള ബ്രിഡ്ജസ് ഓങ്കോളജി ജിഎം ഗ്രാന്റിന്റെ സഹ-ഗവേഷകയുമാണ് അവര്‍. ISNCC യുമായി സഹകരിച്ച് ക്യാന്‍സര്‍ നഴ്‌സിങ്ങില്‍ ഭൂഖണ്ഡത്തിന്റെ യോഗ്യതകളും നയങ്ങളും രൂപപ്പെടുത്തുകയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 48-ലധികം നഴ്‌സുമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്തു. ASCO’s ന്റെ മള്‍ട്ടിഡിസിപ്ലിനറി ക്യാന്‍സര്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ആഗോള ഫാകല്‍റ്റി അംഗമായ അവര്‍, ആഫ്രിക്കന്‍ നഴ്‌സിങ്ങിന്റെ വീക്ഷണങ്ങള്‍ അന്താരാഷ്ട്ര ക്യാന്‍സര്‍ ഫോറങ്ങളിലേക്ക് കൊണ്ടുവരുകയും സാംസ്‌കാരികമായി അനുയോജ്യമായ പരിചരണത്തിനായി പ്രചാരണം നടത്തുകയും ചെയ്യുന്നു. ഘാനയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ എക്‌സലന്‍സ് അവാര്‍ഡും, ഘാനയിലെ രജിസ്റ്റേര്‍ഡ് നഴ്‌സുമാരും മിഡ്വൈഫുമാരുടെയും അസോസിയേഷന്റെ പ്രശസ്ത ഡോ. ഡോര്‍ഷ്യ കിസ്സെ അന്താരാഷ്ട്ര അവാര്‍ഡും ഉള്‍പ്പെടെ നിരവധി ദേശീയ ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

നഴ്‌സ് എന്ന പദത്തെ പുനര്‍വ്യാഖ്യാനിച്ചിരിക്കുകയാണ് നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റി ഈ നേട്ടത്തിലൂടെയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്‌സ് എന്നത് വെറും പരിചാരകയല്ല, നവീകരണവും, നേതൃമൂഖവും, മാറ്റം സൃഷ്ടിക്കുന്നവരുമാണെന്ന്് അവര്‍ തെളിയിച്ചിരിക്കുന്നു. അവരുടെ സംഭാവനകള്‍ രോഗികള്‍ക്കൊപ്പം മുഴുവന്‍ ആരോഗ്യ പരിപാലന വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുന്നതും, മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള ഒരു മാനദണ്ഡം സൃഷ്ടിക്കുന്നതുമായി മാറിയിരിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

9

മികച്ച 10 ഫൈനലിസ്റ്റുകളിലെ ഓരോരുത്തരും അവരുടെ ജോലിയുടെ രംഗത്ത് അസാധാരണമായ സമര്‍പ്പണം, കഴിവ്, കരുണ എന്നിവ പ്രകടിപ്പിച്ചിരിക്കുന്നു. ഈ നഴ്‌സുമാര്‍ വെറും ആരോഗ്യപരിരക്ഷകര്‍ മാത്രമല്ല, യഥാര്‍ത്ഥ നേതാക്കളാണ്. പരിധികള്‍ മറികടന്നും, സമൂഹങ്ങളില്‍ ഗൗരവമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കുന്നു. അവരുടെ അപൂര്‍വമായ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതാണ്, ഈ പുരസ്‌കാരത്തിലൂടെ ലോകമെമ്പാടുമുള്ള രോഗികളുടെ ഫലം മെച്ചപ്പെടുത്താനുള്ള അവരുടെ സമര്‍പ്പണത്തെയും പ്രതിബദ്ധതയെയും ഞങ്ങള്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും സമൂഹങ്ങളിലും പ്രതിദിനം നടക്കുന്ന നിശബ്ദമായ സമര്‍പ്പണത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് നയോമി ഓയോ ഒഹിന്‍ ഓറ്റിയുടെ കഥയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തനത്തിന് ആഗോള ശ്രദ്ധ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഞ്ഞങ്ങള്‍ അഭിമാനിക്കുന്നു, കൂടാതെ അവരിലൂടെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിലനിര്‍ത്തുകയും മനുഷ്യത്വം വളര്‍ത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരെയുമാണ് ഞങ്ങള്‍ ആദരിക്കുന്നതെന്നും അലീഷ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

2025 ലെ മികച്ച മറ്റ് 9 ഫൈനലിസ്റ്റുകളായി, കാതെറിന്‍ മാരീ ഹൊള്ളിഡേ (സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡ്രിവണ്‍ -റെസ്‌പോണ്‍സ്്, സ്വിറ്റസര്‍ലാന്റ്), 2. എഡിത്ത് നന്‍ബ (മൗണ്ട് ഹേഗന്‍ പ്രൊവിന്‍ഷ്യല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), 3. ഫിറ്റ്‌സ് ജെറാള്‍ഡ് ഡാലിന കമാച്ചോ (മെഡി ക്ലിനിക്ക് സിറ്റി ഹോസ്പിറ്റല്‍, യുഎഇ), 4. ഡോ. ജെഡ് റേ ഗാന്‍ഗോബ മോന്‍ടെയര്‍ (ദ ഹോംങ്ങ്‌കോങ്ങ് പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി, ഹോങ്ങ്‌കോങ്ങ് എസ്എആര്‍), 5. ഡോ. ജോസ് അര്‍നോള്‍ഡ് ടാരിഗ (ഇന്‍സൈറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്്, യുഎസ്എ), 6. ഖദീജ മുഹമ്മദ് ജുമ (ടുഡോര്‍ സബ് കൗണ്ടി ഹോസ്പിറ്റല്‍, കെനിയ), 7. മഹേശ്വരി ജഗന്നാഥന്‍ (കാന്‍സര്‍ റിസര്‍ച്ച് മലേഷ്യ), 8. ഡോ. സുഖ്പാല്‍ കൗര്‍ (പിജിഐഎംഇആര്‍ ഇന്ത്യ), 9. വിഭാബെന്‍ ഗുന്‍വന്ത് ഭായ് സലാലിയ (ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ഇന്ത്യ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഈ നഴ്‌സുമാരെ എര്‍ണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി, സ്‌ക്രീനിംഗ് ജൂറി പാനല്‍, ഗ്രാന്‍ഡ് ജൂറി എന്നിവയുടെ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version