ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ്ഡ് ഐ സി യു സ്യൂട്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍.ഇനി ഐ സി യു വില്‍ രോഗിയോടൊപ്പം ബന്ധുക്കള്‍ക്കും കൂട്ടിരിക്കാം
കണ്ണൂര്‍ : ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും വിവരണാതീതമാണ്. രോഗിയെ തനിച്ചാക്കി മാറി നില്‍ക്കേണ്ടി വരുന്നതിന്റെ വിഷമവും, രോഗിയുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിന്റെ ആശങ്കയുമെല്ലാം ഇവരെ ബുദ്ധിമുട്ടിലാക്കാറുണ്ട്. മാത്രമല്ല, ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പലപ്പോഴും ബന്ധുക്കളുടെ സാന്നിദ്ധ്യം ഗുണകരമായ പുരോഗതികള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തെ ഉള്‍ക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി ഐ സി യു വിൽ രോഗികളോടൊപ്പം അടുത്ത ബന്ധുക്കള്‍ക്കും നില്‍ക്കാന്‍ സാധിക്കുന്ന പ്രത്യേകം അഡ്വാൻസ്ഡ് ഐ സി യു സ്യൂട്ടിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിക്കുന്നു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ഒരു നില പൂര്‍ണ്ണമായും തന്നെ അഡ്വാൻസ്ഡ് ഐ സി യു സ്യൂട്ടിനായി മാറ്റിവെക്കുകയാണ്. എക്‌മോ പോലുള്ള ചികിത്സകള്‍ നിര്‍വ്വഹിക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥയിലുള്ള രോഗികളുടെ ബന്ധുക്കള്‍ക്ക് പോലും അഡ്വാൻസ്ഡ് ഐ സി യു സ്യൂട്ടില്‍ രോഗിയോടൊപ്പം നില്‍ക്കുവാന്‍ സാധിക്കും. ഇതോടൊപ്പം രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള ചില മാനദണ്ഡങ്ങള്‍ കൂട്ടിരിപ്പുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായി വരികയും ചെയ്യും.
അഡ്വാൻസ്ഡ് ഐ സി യു സ്യൂട്ടിന്റെ ഉദ്ഘാടനം മുൻ ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ്മന്ത്രിയും എം എൽ എ യുമായ കെ കെ ശൈലജ ടീച്ചർ നിര്‍വ്വഹിച്ചു.ഡോ അനൂപ് നമ്പ്യാർ (സി ഒ ഒ ),ഡോ സുപ്രിയ രഞ്ജിത്ത് (സി എം എസ് ),ഡോ അമിത് ശ്രീധരൻ (മെഡിക്കൽ ഡയറക്ടർ ക്രിട്ടിക്കൽ കെയർ ഡിപ്പാർട്മെന്റ് ),ഡോ റിനോയ് ചന്ദ്രൻ (ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ) തുടങ്ങിയവർ സവിശേഷതകൾ വിശകലനം ചെയ്തു.